കേരളത്തിലെ 18 - ആമത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 6 മുതല്‍ 13 വരെ തിരുവനന്തപുരത്തുവെച്ച് നടക്കുകയാണ്. 1994ല്‍ കോഴിക്കോട് ആരംഭിച്ച ഈ മേള, 1996, 1997 വര്‍ഷങ്ങളില്‍ നടക്കുകയുണ്ടായില്ല. 97 ജനുവരിയില്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് ഇന്ത്യ തിരുവനന്തപുരത്തു വെച്ച് നടന്നതിനാലാണ് ഈ വര്‍ഷങ്ങളില്‍ iffk നടത്താതിരുന്നത്. എന്നാല്‍ 1988ലും തിരുനന്തപുരത്ത് iffi നടത്തിയിരുന്നു. അതിനുശേഷമാണ് കേരളത്തിനു സ്വന്തമായി ഒരു മേള വേണമെന്ന ആവശ്യം ഉയര്‍ന്നു വരുന്നത്. പിന്നീട് 6 വര്‍ഷം കഴിഞ്ഞാണ് ആദ്യത്തെ iffk ആരംഭിച്ചത്. 1988ലെ iffi ക്കുവേണ്ടി ജി.അരവിന്ദന്‍ വരച്ച ലോഗോ ചില മാറ്റങ്ങളോടെ iffk ക്കുവേണ്ടി സ്വീകരിക്കുകയാണുണ്ടായത്. ആദ്യ രണ്ടുമേളകള്‍ക്ക് ഇത് സ്വീകരിച്ചിരുന്നില്ല.
ഒരു കലാരൂപമായ തോല്‍പ്പാവക്കൂത്തില്‍ നിന്നാണ് അരവിന്ദന്‍ ലോഗോയുടെ ആശയം സ്വീകരിച്ചത്. കട്ടിയുള്ള തോലില്‍ കഥാപാത്രങ്ങളുടെ രൂപം വെട്ടിയെടുത്ത് അതില്‍ തുളകളിട്ട് അതിലൂടെ വെളിച്ചം തട്ടിച്ച് നിഴല്‍ തിരശീലയില്‍ വീഴിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. ആള്‍രൂപങ്ങളുടെ കൈകാലുകളും തലയും വടികളുടെ സഹായത്തോടെ അനക്കുവാന്‍ സാധിക്കും.പാവക്കൂത്തില്‍, അതിനായി വള്ളികളാണ് ഉപയോഗിക്കുന്നത്. അരവിന്ദന്‍ വരച്ച ലോഗോയില്‍-നര്‍ത്തകിയുടെ രൂപം- തോല്‍പ്പാവയുടെ വടികളും അത് പ്രയോഗിക്കുന്ന കലാകാരന്റെ കൈകളും നിഴല്‍ വീഴിക്കുന്ന തിരശീലയും അരികിലായി അരവിന്ദന്റെ കയ്യൊപ്പും ഉണ്ടായിരുന്നു. വെറുംകൈ വരയായിരുന്നു അത്. iffk ലോഗോയാക്കുമ്പോള്‍ കലാകാരന്റെ കൈകളും തിരശീലയും ഒഴിവാക്കി. നര്‍ത്തകിയുടെ ഉടല്‍ കൂടുതല്‍ കറുപ്പിക്കുകയും ചെയ്തു.
Iffi 88 കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ് നടന്നത്. പി.ഗോവിന്ദപ്പിള്ളയായിരുന്നു അതിന്റെ ചെയര്‍മാന്‍. മോഹന്‍ എം.ഡി യും ഊര്‍മ്മിള ഗുപ്ത ഫെസ്റ്റിവെല്‍ ഡയറക്ടറുമായിരുന്നു. ഈ മേളയോട് അനുബന്ധിച്ചാണ് കൈരളി-ശ്രീ ഇരട്ട തിയേറ്റര്‍ ഉത്ഘാടനം ചെയ്തത്. ഫിലിമോത്സവ്-88 എന്നായിരുന്നു മേളയുടെ നാമകരണം. പതിവുപോലെ ഭാഷാപ്രയോഗത്തിലെ തെറ്റ് വിവാദമായി. ഫിലിം ഉത്സവം എന്നീ പദങ്ങള്‍ ചേര്‍ന്നാല്‍ ഫിലിമോത്സവമാകുമോ, ഫിലിമുത്സവമാകുമോ എന്നായിരുന്നു ഭാഷാ പണ്ഡിതന്മാരുടെ ഇടയിലെ തര്‍ക്കം. അതെന്തുമാകട്ടെ മേളക്ക് നല്ല ചിത്രങ്ങള്‍ എത്തുമെന്നുതന്നെ അരവിന്ദനെ പോലെയുള്ള മികച്ച സംവിധായകര്‍ അഭിപ്രായപ്പെട്ടു. ഷാജി.എന്‍.കരുണ്‍ തയ്യാറാക്കിയതായിരുന്നു മേളയുടെ സിഗ്നേച്ചര്‍ ഫിലിം.
പ്രഗത്ഭ സംവിധായകനായ ജോണ്‍ ഏബ്രഹാം മേളക്ക് തൊട്ടുമുമ്പ് അന്തരിച്ചിരുന്നു. ജോണ്‍ എബ്രഹാമിന്റെ സിനിമകള്‍ റെട്രോസ്‌പെക്ടീവായി മേളയില്‍ പ്രദര്‍ശിപ്പിച്ചു. അതുപോലെ തന്നെ തമിഴ് നടന്‍ എം.ജി.ആറിന്റെ മികച്ച മുന്നു സിനിമകളുടെ പ്രദര്‍ശനവും നടത്തി. ആ മേളയില്‍ സജീവമായി പങ്കെടുത്തിരുന്ന മികച്ച സംവിധായകരായ ജി.അരവിന്ദന്‍, പി.പത്മരാജന്‍, പവിത്രന്‍ എന്നിവര്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. ജോണ്‍ ഇല്ലാത്ത മേളയെ ക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല എന്ന് പവിത്രന്‍ അഭിപ്രായപ്പെടുകയുണ്ടായി. പി.ഗോവിന്ദപ്പിള്ളയും ഇപ്പോള്‍ വിടവാങ്ങിയിരിക്കുന്നു.
സജീവ പങ്കാളിത്തം വഹിച്ച മറ്റു പ്രമുഖരില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, കെ.ആര്‍.മോഹന്‍, മോഹന്‍ എന്നിവര്‍ പെടുന്നു. അന്നത്തെ സിനിമയെഴുത്തുകാര്‍ക്ക് പക്ഷെ, പുതിയ സിനിമകളെക്കുറിച്ച് എഴുതുവാന്‍ സാധിച്ചിരുന്നില്ല. ഐ.ടി മേഖല ഇന്നത്തെപ്പോലെ വിപുലമായിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഐ.എണ്മുഖദാസിനെ പോലെയുള്ള എഴുത്തുകാര്‍ ഫിലിം സൊസൈറ്റികളിലൂടെ കണ്ട പഴയ ക്ലാസിക് സിനിമകളെക്കുറിച്ച് തന്നെയാണ് എഴുതിയിരുന്നത്. എന്തായാലും കേരളത്തില്‍ ആദ്യമായി നടന്ന ഈ മേള വലിയ പിഴവുകള്‍ കൂടാതെയാണ് നടന്നത്. പിന്നീടുള്ള മേളകള്‍ മികവു കൊണ്ടു മാത്രമല്ല കുഴപ്പങ്ങള്‍ കൊണ്ടുകൂടിയാണ് യാദൃശ്ചികമാകാം.
No comments:
Post a Comment